Tuesday, November 10, 2015

അധികാരം വിനയം നിറക്കട്ടെ...

ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഖലീഫയായ ഉമര്‍ ഒരിക്കല്‍ ജനങ്ങളുമായി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ സദസ്യരില്‍ ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു. ഖലീഫ, താങ്കളോട്‌ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്‌. ചോദിക്കൂ-ഖലീഫ പറഞ്ഞു. ഉമറേ ഞങ്ങള്‍ക്കെല്ലാം കിട്ടിയ തുണിയുടെ ഇരട്ടിയോളം തുണിയുപയോഗിച്ചാണല്ലോ താങ്കള്‍ വസ്‌ത്രം തുന്നിയിരിക്കുന്നത്‌. താങ്കള്‍ അനീതിയാണ്‌ ചെയ്‌തിരിക്കുന്നതെങ്കില്‍ താങ്കളുടെ ഉപദേശം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ട്‌-അയാള്‍ പറഞ്ഞു. വസ്‌ത്രത്തിന്‌ കടുത്ത ക്ഷാമം അനുഭവിക്കുന്ന കാലമായിരുന്നു അത്‌. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ നിശ്ചിത അളവ്‌ തുണി ജനങ്ങള്‍ക്ക്‌ റേഷനായാണ്‌ നല്‍കിയിരുന്നത്‌. സാധാരണയില്‍ കവിഞ്ഞ നീളമുള്ള വസ്‌ത്രം ഖലീഫ ധരിച്ചത്‌ കണ്ടപ്പോള്‍ സ്വാഭാവികമായുണ്ടായ സംശയമാണ്‌ അയാളെക്കൊണ്ടങ്ങിനെ ചോദിപ്പിച്ചത്‌. 

അപ്പോള്‍ ഉമര്‍ സദസ്യരോട്‌ ചോദിച്ചു-ഇനി സത്യത്തില്‍ ഞാന്‍ രണ്ടുപേരുടെ തുണി എടുത്തിരുന്നെങ്കിലോ? ഇതുകേട്ട സദസ്യരിലൊരാള്‍ എഴുന്നേറ്റ്‌ വാളൂരിക്കൊണ്ട്‌ പറഞ്ഞു-എങ്കിലീ വാളുകൊണ്ട്‌ ഞാന്‍ താങ്കളുടെ തലയെടുക്കുമായിരുന്നു. അതുകേട്ട ഉമര്‍ ചോദിച്ചു-നിങ്ങള്‍ ആരോടാണ്‌ സംസാരിക്കുന്നതെന്നറിയുമോ? തീര്‍ച്ചയായും, ഖലീഫയായ ഉമറിനോടു തന്നെ-അയാള്‍ സംശയലേശമന്യേ പറഞ്ഞു. 
ഇതു കേട്ട ഉമറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു- എന്റെ പക്കല്‍ നിന്നുണ്ടാകാവുന്ന തെറ്റുകളെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവരെ എന്റെ സമൂഹത്തില്‍ നിലനിര്‍ത്തിയ അല്ലാഹുവേ നിനക്ക്‌ നന്ദി. എന്നിട്ടദ്ദേഹം നന്ദി സൂചകമായി സാംഷ്ടാംഗ പ്രണാമം നടത്തിയ ശേഷം പ്രസംഗം തുടര്‍ന്നു.
'അധികാരം ആളുകളെയും സംഘങ്ങളെയും ദുഷിപ്പിക്കും, പരമാധികാരം പരമമായും ദുഷിപ്പിക്കും' എന്ന ചൊല്ല്‌ നാം പലപ്പോഴും ഉദ്ധരിക്കാറുണ്ട്‌. നിത്യജീവിതത്തില്‍ ഒട്ടേറെ തവണ പലരുമത്‌ അനുഭവിച്ചിട്ടുമുണ്ടാകും. എന്നാല്‍ അങ്ങിനെയല്ലാത്തവരും ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഇത്തരം ചിത്രങ്ങള്‍. ചോദ്യങ്ങളെ പേടിക്കുകയും അവയോട്‌ അസഹിഷ്‌ണുത തോന്നുകയും ചെയ്യുന്ന ആ നിമിഷം മനസ്സിലാക്കുക, അധികാരം നിങ്ങളെ ദുഷിപ്പിച്ച്‌ തുടങ്ങിയെന്ന്‌... 


മറുപടി പറയാതെ ഉടന്‍ ഖലീഫ മകനെ വിളിക്കുകയായിരുന്നു. സദസ്സില്‍ എഴുന്നേറ്റ്‌ നിന്ന മകന്‍ പറഞ്ഞു-എനിക്ക്‌ ലഭിച്ച തുണി ഞാന്‍ ഉപ്പയ്‌ക്ക്‌ നല്‍കിയിരുന്നു. അതുകൂടി ചേര്‍ത്താണ്‌ ഉപ്പ കുപ്പായം തുന്നിയത്‌. മകന്റെ മറുപടിയില്‍ ചോദിച്ചയാള്‍ക്കും സദസ്സിനും സത്യം ബോധ്യപ്പെട്ടു.

No comments:

Post a Comment