Monday, May 6, 2013

ഇന്നലെയും നാളെയും പോട്ടെ, നമുക്ക് 'ഇപ്പോള്‍' ജീവിക്കാം

 രിക്കല്‍ ഒരു ജാപ്പനീസ് പടയാളിയെ ശത്രുക്കള്‍ പിടികൂടി ജയിലിലടച്ചു. ആ രാത്രി അയാള്‍ക്ക് ഒരു പോള കണ്ണടക്കാനായില്ല. പിറ്റേന്ന് പുലരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ഭീകരമായ പീഢനങ്ങളായിരുന്നു അയാളുടെ മനസ്സില്‍. ആധിപിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കവേ പണ്ടൊരിക്കലെന്നോ കണ്ട സെന്‍ഗുരുവിന്റെ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി. 'നാളെ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ല, അതൊരു മായയാണ്. ഇപ്പോള്‍, ഈ നിമിഷം, അത് മാത്രമാണ് യാഥാര്‍ത്ഥ്യം...' തിരയടങ്ങിയ കടലുപോലെ പതിയെ അയാളുടെ മനസ്സ് ശാന്തമായി. അപ്പോള്‍ അയാള്‍ക്ക് നിഴലും നിലാവും രാപ്പാടിയുടെ പാട്ടുമൊക്കെ ആസ്വദിക്കാനായി. ഇലയനങ്ങാതെ, ഇമയറിയാതെ ഉറക്കം അയാളെ കൂട്ടിക്കൊണ്ടുപോയി. 

ഈ അശാന്തനായ പടയാളിയെപ്പോലെയാണ് നമ്മിലധികം പേരും. ഭൂതത്തിന്റെയും ഭാവിയുടെയും തടവറയില്‍ ജീവിക്കുന്നവര്‍. വര്‍ത്തമാനത്തില്‍ ജീവിക്കുന്നവര്‍ വളരെക്കുറച്ചുമാത്രം. ഒരിക്കല്‍ ബുദ്ധന്‍ പറഞ്ഞു, 'വരാനിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിലും കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കുന്നതിലുമല്ല മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യരഹസ്യം, ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാര്‍ത്ഥതയോടും ജീവിക്കുന്നതിലാണ്'. ആലോചിച്ച് നോക്കൂ. നമ്മുടെ പ്രശ്‌നങ്ങള്‍ക്കധികവും കാരണമിതുതന്നെയല്ലേ. ജീവിതത്തിന്റെ മനോഹാരിത നശിപ്പിക്കുന്നത് ഈ അനാവശ്യ ചിന്തകളല്ലേ. പിരിമുറുക്കവും കോപവും അസ്വസ്ഥതകളുമാണതിന്റെ അനന്തരഫലം.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഇന്നലെയും നാളെയും. ഒന്നാമത്തേത് കഴിഞ്ഞുപോയതാണ്. അതിലിനി നമുക്ക് ഒന്നും ചെയ്യാനില്ല, ചെയ്യാനാവുകയുമില്ല. രണ്ടാമത്തേത് വരാനുള്ളതാണ്. 'നാളെകള്‍ ഒരിക്കലും വരുന്നില്ല' എന്ന് കേട്ടിട്ടില്ലേ. നാളെ എന്നത് ഒരു കണ്‍സെപ്റ്റ് മാത്രമാണ്, കാത്തിരിപ്പാണ്. സമീപസ്ഥമാണ് എന്ന് അത് നമ്മെതോന്നിപ്പിക്കുന്നുവെന്ന് മാത്രം. സത്യത്തില്‍ 'ഇന്ന്' മാത്രമാണ് നിലനില്‍ക്കുന്നത്. നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതും 'ഇപ്പോള്‍' മാത്രമാണ്. ഇന്നിലല്ല നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ കഴിയുന്നത് അയഥാര്‍ത്ഥ ലോകത്താണ്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവാത്ത ലോകത്ത്. അകാരണമായ ഭയം നമ്മെ കീഴടക്കുന്നത് അപ്പോഴാണ്. നിലവിലില്ലാത്ത ഒന്നിന് കാത്തിരുന്ന് ഉള്ളത് കളയണോ? ദൈവത്തിന്റെ അനന്തമായ ഖജാനയില്‍ നിന്ന് നമുക്കനുവദിച്ച സമയം എപ്പോഴാണ് തീര്‍ന്നുപോകുന്നതെന്ന് ആര്‍ക്കറിയാം. ആലോചിക്കുമ്പോള്‍ അങ്ങിനെ എത്ര സമയം പാഴായി അല്ലേ? പോട്ടെ, പോയത് പോട്ടെ. 'വയലേലകളിലെ മനോഹരമായ ലില്ലിപ്പൂക്കളെ നോക്കൂ, അവ നാളെയെപ്പറ്റി ചിന്തിക്കുന്നതേയില്ല, അവ 'ഇപ്പോള്‍' ജീവിക്കുന്നു..' ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ലില്ലിപ്പൂ പോലെ മനോഹരമാകുമെന്നാണ് യേശുക്രിസ്തു ഈ ഉപമയിലൂടെ പഠിപ്പിക്കുന്നത്. 

ഓരോ നിമിഷവും നമുക്ക് പൂര്‍ണമായി ജീവിക്കാം. എ കംപഌറ്റ് ലിവിംങ്. ക്ഷിപ്രസാധ്യമല്ല അത്. മനുഷ്യന് ലഭിക്കുന്ന ഓരോ നിമിഷവും ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണ്. റീവൈന്‍ഡ് ചെയ്യാനോ റിപ്പീറ്റ് ചെയ്യാനോ കഴിയാത്ത സമയത്തിന്റെ തന്മാത്ര. അത് അവസാന തുള്ളിവരെ അനുഭവിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. ജീവിതമാകെ കൂട്ടിക്കിഴിച്ച് നോക്കിയാല്‍ കാലും അരയും മുക്കാലും മാത്രം ജീവിക്കാനായ എത്രയെത്ര നിമിഷങ്ങളുണ്ടാവും. ഒന്ന് കടിച്ച് വലിച്ചെറിഞ്ഞ ആപ്പിള്‍ പോലെ എത്രയെത്ര നിമിഷങ്ങള്‍. അതായിരിക്കും ആയുസ്സിന്റെ ഭൂരിഭാഗവും. പാഴായ സമയങ്ങളെക്കുറിച്ചുള്ള ഓര്‍മയില്‍ അവ ബാക്കിവെച്ച ഭക്ഷണം പോലെ ചീഞ്ഞ് നാറി അവശിഷ്ട ജീവിതത്തെയും ദുര്‍ഗന്ധപൂരിതമാക്കും. ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നറിയുക. ദാനത്തെ നിന്ദിക്കുന്നത് മാന്യതയല്ല. വരണ്ട ഭുമിയിലെ ഓരോ മണല്‍തരിയെയും പുതുമഴ നിറയ്ക്കുന്നതുപോലെ ആയുസ്സിലെ ഓരോ നിമിഷത്തെയും ജീവിതം കൊണ്ട് നിറയ്ക്കുക. ജീവനുള്ള ജീവിതം. ദൈവത്തിനുമുന്നില്‍ മനുഷ്യന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അത്. 

ഈ നിമിഷം മുതല്‍ ഇന്നില്‍ ജീവിച്ചു തുടങ്ങാം, പൂര്‍ണമായിത്തന്നെ. ജീവിക്കുന്ന ലോകത്തിലും കാലത്തിലും മനസ്സിന്റെ സാന്നിധ്യം ഉറപ്പാക്കലാണത്. അത് നിങ്ങളുടെ ശാരീരികാരോഗ്യത്തിലും വൈകാരിക നിലയിലും മാറ്റം വരുത്തും, ഉറപ്പ്. ഇന്നില്‍ ജീവിക്കുമ്പോള്‍ ജീവിതം ഇന്ന് എങ്ങിനെയാണോ അങ്ങിനെ നാം അതിനെ സ്വീകരിക്കുകയാണ്. അതിന്റെ എല്ലാ കുറ്റങ്ങളോടെയും കുറവുകളോടെയും. ഇന്നലെ സംഭവിച്ചതെന്തുമാകട്ടെ, അത് ദുരന്തമോ, അനിഷ്ടകരമായതോ എന്തുമാവാം. അത് സംഭവിക്കാതിരിന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതുകൊണ്ടോ അതിനോട് മല്ലടിക്കുന്നതുകൊണ്ടോ കാര്യമില്ല. അതിനെ പൂര്‍ണ മനസ്സോടെ സ്വീകരിച്ച് മുന്നോട്ട് പോവുക. അപ്പോള്‍ നമുക്ക് നമ്മുടെ തെറ്റുകളോട് പൊറുക്കാന്‍ കഴിയും. മറ്റുള്ളവരുടേതിനോടും. മനസ്സിന് സമാധാനം ലഭിക്കും. 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്' എന്നാണ് ഭഗവദ്ഗീത പറയുന്നത്. 

പലരും ജീവിതത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ അത് മറ്റൊരുസമയത്തേക്ക് മാറ്റി വെക്കാറാണ് പതിവ്. ഒരു പ്രത്യേക ദിവസമെന്നോ, നല്ല സമയമെന്നോ ഒക്കെ കരുതിയാവും. പലപ്പോഴും അത് സംഭവിക്കാറില്ലെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ ഇപ്പോളാണതിന് പറ്റിയ സമയം. മാറ്റത്തെക്കുറിച്ചാലോചിക്കുന്ന അതേസമയം. ഒന്നും അയഥാര്‍ത്ഥമായ നാളെയിലേക്ക് മാറ്റിവെക്കരുത്. മറ്റൊന്ന് മനസ്സിനെ ശാന്തമാക്കാനുള്ള പ്രേരണയെ നിയന്ത്രിക്കുക എന്നതാണ്. ശാന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാവുകയാണ് ചെയ്യുന്നത്. പകരം ചിന്തകള്‍ വന്നുപോട്ടെ. അവയെ നല്ലത് ചീത്തത് എന്ന് വേര്‍തിരിക്കാതെ അവയ്ക്ക് സാക്ഷിയാവുക. ഒപ്പം ശ്വസനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. അത് യാഥാര്‍ത്ഥ്യലോകത്തേക്ക് തിരികെവരാന്‍ സഹായിക്കും. ബോധപൂര്‍ണമായ ശ്വസനം നമ്മെ വര്‍ത്തമാനത്തിലെത്തിക്കും. 
സംഗീതാസ്വാദനവും മനസ്സ് തെളിയാന്‍ നല്ലതാണ്. ചെയ്യുന്നതെന്തും അറിഞ്ഞ്, ആസ്വദിച്ച്, മനസ്സ് കൊടുത്ത് ചെയ്യാന്‍ ശ്രമിക്കുക. നിന്റേത്, എന്റേത്, വലുത്, ചെറുത് തുടങ്ങിയ കാഴ്ചപ്പാടുകളെല്ലാം മനസ്സില്‍ നിന്ന് മായ്ച്ച് കളയുക. നിങ്ങളിന്നെന്താണോ അതിനൊക്കെ കാരണക്കാരായവരോട് നന്ദിയുള്ള മനസ്സ് സദാ നിലനിര്‍ത്തുക. 

No comments:

Post a Comment