Thursday, June 2, 2011

പരദൂഷണം: ആളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനം



ലോകത്തിലെ പാതിജനങ്ങള്‍ക്ക് ചിലതൊക്കെ പറയാനുണ്ടാകും, പക്ഷേ അവര്‍ക്കതിന് കഴിയാറില്ല. മറുപാതിക്ക് ഒന്നും പറയാനുണ്ടാകില്ല, പക്ഷേ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും.
റോബര്‍ട്ട് ഫ്രോസ്റ്റ്

'എല്ലാവരും ചെയ്യും, പക്ഷേ ആരും അതേക്കുറിച്ച് സംസാരി
ക്കില്ല'2000 ല്‍ ഇറങ്ങിയ ഗോസിപ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ക്യാച്ച്‌വേഡാണിത്. ഗോസിപ്പും പരദൂഷണവും രണ്ടാണെന്ന് വാദമുണ്ടെങ്കിലും രണ്ടിന്റെയും പൊതുസവിശേഷത ആ വാചകത്തിലുണ്ട്. താനൊരു പരദൂഷകനോ ഗോസിപ്പുകാരനോ ആണെന്ന് ആരും സമ്മതിക്കില്ല, പക്ഷേ അത് പറയുന്ന കാര്യത്തിലോ എല്ലാവര്‍ക്കും നൂറുനാവുമാണ്. മനുഷ്യര്‍ക്കിടയിലെ ഇത്തരം
'വാ പോയ കോടാലികളെ'ക്കുറിച്ചാണ് റോബര്‍ട്ട് ഫ്രോസ്റ്റും ഗോസിപ്പ് എന്ന ചിത്രവുമൊക്കെ പറയുന്നത്.

മനുഷ്യന്റെ അതിപുരാതനായ ഒരു ദുശ്ശീലമാണ് ഈ പരദൂഷണപ്രവണത. അപരനെക്കുറിച്ചുള്ള ദുഷിച്ച വര്‍ത്തമാനമോ കിംവദന്തിയോ കേട്ടുകേള്‍വിയോ പ്രചരിപ്പിക്കലാണ
ത്. പലപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളായിരിക്കും ആ അലസഭാഷണത്തിന്റെ കാതല്‍. തെറ്റായ വിവരങ്ങളോ അപകീര്‍ത്തികരമായ കാര്യങ്ങളോ ആണ് അവയുടെ പൊതുസ്വഭാവം. രഹസ്യത്തിന്റെ ആടയാഭരണങ്ങളണിഞ്ഞാണ് പലപ്പോഴും അത് വിനിമയം ചെയ്യപ്പെടുക, കാതോട് കാതോരം. നാട്ടുവഴിയിലെ കലുങ്കും കല്യാണ വീടുകളുമൊക്കെയായിരുന്നു പണ്ട് പ്രധാന പരദൂഷണവേദികള്‍. മരണവീടുപോലും ഒഴിവാക്കാത്ത പരദൂഷണ പ്രൊഫഷണലുകളും പണ്ടേയുണ്ട് അക്കൂട്ടത്തില്‍. ഇന്ന് പരദൂഷണവും മോഡാണായിക്കഴിഞ്ഞു. മൊബൈലും ഇന്റര്‍നെറ്റും ചാറ്റിങ്ങുമൊക്കെയാണ് പരദൂഷകരുടെ പുതിയ താവളങ്ങള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ചാറ്റിങ് ചര്‍ച്ചകളും ഈമെയില്‍ ഫോര്‍വേഡുകളുമൊക്കെയായി പരദൂഷണം ദേശഭാഷാതിര്‍ത്തികള്‍ പോലും ഭേദിക്കുന്നു. സെലിബ്രിറ്റികളുടെ സ്വകാര്യ
ത വിറ്റ് ജീവിക്കുന്ന സ്ഥാപനവത്കൃത ഗോസിപ്പ് ഫാക്ടറികളും എമ്പാടുമുണ്ട്.
പരദൂഷണം വേഷമേതിട്ട് വന്നാലും അതിനോടുള്ള സമീപനമാണ് പ്രധാനം. കാരണം സ്വകാര്യതയും അഭിമാനവും ആരുടേതായാലും ഹനിക്കപ്പെടാന്‍ പാടില്ല. സീസറുടേതായാല്‍ പോലും. പരദൂഷണം ഒരു തരം ആക്രമണമാണ്. പറയപ്പെടുന്നയാളുടെ അസാന്നിധ്യത്തിലാണത് നടക്കുന്നത്. ഇരയാക്കപ്പെടുന്നയാള്‍ക്ക് പ്രതിരോധിക്കാന്‍ ഒരവസരവും നല്‍കാത്ത ഹീനമായ ആക്രമണം. അതുകൊണ്ടാണ് പരദൂഷണം സ്വന്തം സഹോദരന്റെ മൃതദേഹം ഭക്ഷിക്കുന്നത് പോലെ നീചമാണ് എന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത്. മരിച്ചയാള്‍ക്ക് തന്റെ നേര്‍ക്കുള്ള ആക്രമണത്തെ തടയാനാവില്ലല്ലോ. ഉള്ളതല്ലേ പറയുന്നത് എന്നാണ് പല പരദൂഷകരുടെയും ന്യായവാദം. അതേ, ഉള്ളത് പറയല്‍ ത
ന്നെയാണ് പരദൂഷണം. ഇല്ലാത്തത് പറയല്‍ കളവാണല്ലോ. പറയപ്പെടുന്നയാള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണോ നിങ്ങള്‍ അയാളെക്കുറിച്ച് പറയുന്നത്? എങ്കിലത് പരദൂഷണം തന്നെയെന്നുറപ്പിക്കാം. ഇനി സര്‍ഗാത്മക വിമര്‍ശനമെന്നാണ് വാദമെങ്കില്‍ അറിയുക, സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും അയാളോടുതന്നെയാണ് പറയേണ്ടത്. രഹസ്യമായി, ഗുണകാംഷയോടെ.
അപ്പോളയാള്‍ക്കത് തിരുത്താനാവും.

പെണ്ണുങ്ങളാണ് പണ്ടേ പരദൂഷണത്തിന്റെ കുത്തകക്കാര്‍. പക്ഷേ പഠനങ്ങള്‍ പറയുന്നത് പുരുഷന്മാരും ഒട്ടും മോശമല്ലെന്നാണ്. പ്രായപ്രകാരം പറഞ്ഞാല്‍ പരദൂഷണത്തിന്റെ പവര്‍ഹൗസുകള്‍ കൗമാരക്കാരാണ്. കാരണം പീര്‍ഗ്രൂപ്പ് കത്തിയടിയില്‍ അധികവും പരദൂഷണമാണെന്നതുതന്നെ. കൗമാരക്കാര്‍ക്കിടയില്‍ നല്ലതോ ചീത്തയോ ആയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും തകര്‍ക്കുന്നതിലും ഈ പീര്‍ഗ്രൂപ്പ് പരദൂഷണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.
ആത്മാഭിമാനക്കുറവാണ് പരദൂഷണപ്രവണതയുടെ പ്രധാന പ്രേരണ. അതേസമയം തന്നെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ ഉപോത്പന്നവുമാണത്. എന്തെന്നാല്‍ ഞാനും നീയും നല്ലവര്‍, മറ്റവന്‍ ചീത്ത എന്ന കൂട്ടത്തിലില്ലാത്തയാളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനമാണല്ലോ നാം അപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല ഉള്ളിന്റെയുള്ളിലെ അസൂയയും അപകര്‍ഷവും കൂടിയാണ് പരദൂഷണം പറയുമ്പോള്‍ പുറത്തുവരുന്നത്.

ഇനി പരദൂഷണത്തിന്റെ പ്രത്യാഘാതം നോക്കൂ. അത് നശിപ്പിക്കുന്നത് മൂന്നുപേരെയാണ്. പരദൂഷണത്തിന് ഇരയാകുന്നയാളെ മാത്രമല്ല.
പറയുന്നയാളെയും, കേള്‍ക്കുന്നയാളെയും കൂടിയാണ്. അത് കുടും
ബങ്ങള്‍ തകര്‍ക്കും, വ്യക്തി ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകളുണ്ടാക്കും, ഹൃദയങ്ങളെ മുറിപ്പെടുത്തും. ഉറക്കമില്ലാത്ത രാത്രികളും ദുഖവുമൊക്കെ അത് സമ്മാനിക്കും. കത്താന്‍ തടിയില്ലെങ്കില്‍ തീ അണയുന്നതുപോലെ പരദൂഷണമില്ലെങ്കില്‍ ഏത് കലഹവും ശമിക്കുമെന്നാണ് ബൈബിള്‍ പറയുന്നത്. കൊലപാതകിയുടെ കത്തിയും പരദൂഷകന്റെ നാവും സഹോദരങ്ങളെ
ന്നപോലെയായതുകൊണ്ടാണ് പരദൂഷണം പാപവും ഹിംസയുമായി ഹൈന്ദവ, ജൈന ബുദ്ധമതങ്ങളൊക്കെ പരിഗണിക്കുന്നത്. പരദൂഷ
ണത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനശ്ശാസ്ത്രം പറയുന്നത് ഇങ്ങിനെയാണ്. മറ്റൊരാളെക്കുറിച്ച് കേള്‍ക്കുന്ന മോശമായ വാക്കുകള്‍ നമ്മുടെ അബോധമനസ്സില്‍ നിലനില്‍ക്കും. പിന്നീട് അയാളില്‍ നിന്ന് നല്ലത് കണ്ടാലോ കേട്ടാലോ പോലും പലപ്പോഴും നമ്മുടെ അന്തരംഗം അത് നിരാകരിക്കും. തെറ്റ് കണ്ടാലേ അത് നേരത്തേ കേട്ട മോശം വാക്കുകളോട് ചേര്‍ത്തുവെക്കും. മാത്രമല്ല അതിന് വീണ്ടും വീണ്ടും തെളിവുകള്‍ തേടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇനി നാം മോശമായി കാണുന്ന ഒരാ
ളോട് എങ്ങിനെയായിരിക്കും നമ്മുടെ പെരുമാറ്റം എന്നാലോചിച്ച് നോക്കൂ. തീര്‍ച്ചയായും നല്ലതായിരിക്കില്ല. മോശം പെരുമാറ്റം സദാ അനുഭവിക്കുന്ന അയാളുടെ നമ്മോടുള്ള പെരുമാറ്റമോ? അതും മോശമാകാതെ തരമില്ല. ബന്ധം നശിക്കുവാന്‍, പരസ്പരം ശത്രുക്കളാവാന്‍, വീണ്ടും വീണ്ടും പരസ്പരം പരദൂഷണം പറയാന്‍ ഇതില്‍പരം മറ്റെന്തുവേണം. പരദൂഷണത്തിന്റെ ചെറുവിത്ത് മുളപൊട്ടി വളര്‍ന്ന് വലുതായി കുഴപ്പങ്ങളുടെ കാര്‍മേഘങ്ങള്‍ തീര്‍ക്കുന്നതങ്ങിനെയാണ്. മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ആരും ഗോസിപ്പ് പറയാറില്ലെന്ന് ബട്രന്റ് റസ്സല്‍ പറഞ്ഞത് എത്ര ശരിയാണ്. പരസ്പരം അഭിമാനം സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്തരാണ്. അപ്പോഴേ മനുഷ്യ ബന്ധങ്ങള്‍ ഉന്നതമാവൂ.അതിനുള്ള നല്ല വഴി നല്ലത് മാത്രം പറയുക എന്നതാണ്, പറയാന്‍ ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കുക.

പരദൂഷണത്തിന്റെ മുറിവുകള്‍ വ്യക്തമാക്കുന്ന ഒരു കഥ പറഞ്ഞ് നിറുത്താം. രണ്ട് കൗമാരക്കാരികള്‍, ഇരുവരും ഉറ്റമിത്രങ്ങള്‍. ഒരിക്കല്‍ ചെറിയൊരു കാര്യത്തിന് ഇരുവരും പിണങ്ങി. പരസ്പരം ശത്രുതയായി. സുഹൃത്തിനെക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണം പറയലായി പിന്നെ ഇരുവരുടെയും പരിപാടി. നാളുകളേറെക്കഴിഞ്ഞ് ഒരു നാള്‍ ഇരുവരും പിണക്കം മാറി വീണ്ടും സുഹൃത്തുക്കളായി. പരസ്പരം പറഞ്ഞുകൂട്ടിയ പരദൂഷണങ്ങളോര്‍ത്ത് അപ്പോള്‍ അവര്‍ക്ക് പശ്ചാത്താപമായി. അങ്ങിനെ ഇരുവരും ഒരു ജ്ഞാനിയെക്കണ്ട് പരിഹാരമന്വേഷിച്ചു. അദ്ദേഹം ഇരുവര്‍ക്കും തൂവലുകള്‍ കൊണ്ട് നെയ്ത രണ്ട് പൂക്കൂടകള്‍ നല്‍കി. എന്നിട്ട് കാറ്റടിച്ചു വീശുന്ന തൊട്ടടുത്ത
കുന്നിന്‍ മുകളില്‍ പോയി കൂടയിലെ ഒരോ തൂവലുമെടുത്ത് കാറ്റില്‍ പറത്തി വിടാനാവശ്യപ്പെട്ടു. ഓരോ തൂവലും നിങ്ങള്‍ പറഞ്ഞ ഓരോ പരദൂഷണവുമാണെന്ന് കരുതുക, അദ്ദേഹം ഓര്‍മിപ്പിച്ചു. തൂവലുകളെല്ലാം തീരുമ്പോള്‍ തിരിച്ചുവരാനും. ഒടുവില്‍ തൂവലുകള്‍ തീര്‍ന്നപ്പോള്‍ എത്രമാത്രം പരദൂഷണങ്ങളാണ് തങ്ങള്‍ പറഞ്ഞതെന്നോര്‍ത്ത് ഇരുവരും കുണ്ഠിതപ്പെട്ട് ജ്ഞാനിയുടെയടുത്ത് മടങ്ങിയെത്തി. അദ്ദേഹം
പറഞ്ഞു, തീര്‍ന്നില്ല പരദൂഷണം വരുത്തിവെച്ച തകരാറുകള്‍ പരിഹരിക്കലാണ് ഇനി വേണ്ടത്. കുന്നിന്‍മുകളില്‍ പോയി കാറ്റത്ത് പാറിപ്പോയ മുഴുവന്‍ തൂവലുകളും കണ്ടെത്തി തിരികെക്കൊണ്ടുവന്ന് അവ പഴയ പൂക്കൂടയാക്കി മാറ്റുക. ഒന്നുപോലും നഷ്ടപ്പെടരുത്. കാരണം ഒരോ തൂവലും ഒരു പരദൂഷണമാണ്. മറ്റയാളെ മുറിപ്പെടുത്തിയ വാക്കുകള്‍. എല്ലാ തൂവലും തിരികെക്കിട്ടുമ്പോഴേ അവയുണ്ടാക്കിയ ക്ഷതങ്ങളും പൂര്‍ണമായും മായ്ക്കപ്പെടൂ.

1 comment:

  1. പരസ്പരം അഭിമാനം സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്തരാണ്. അപ്പോഴേ മനുഷ്യ ബന്ധങ്ങള്‍ ഉന്നതമാവൂ.അതിനുള്ള നല്ല വഴി നല്ലത് മാത്രം പറയുക എന്നതാണ്, പറയാന്‍ ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കുക.

    ReplyDelete