Tuesday, June 14, 2011

നല്ല പെരുമാറ്റം നേട്ടങ്ങളിലേക്കുള്ള വാതില്‍

നല്ലവരോട് ഞാന്‍
നല്ലപോലെ പെരുമാറുന്നു.
നല്ലവരല്ലാത്തവരോടും ഞാന്‍
നല്ലപോലെ പെരുമാറുന്നു.
ഇപ്രകാരം എനിക്ക് നന്മ ലഭിക്കുന്നു
ലാവോത്സു

സുഗന്ധം പരത്തുന്ന മനോഹരമായ ഉദ്യാന പുഷ്പങ്ങള്‍ പോലെയാണ് നന്നായി പെരുമാറുന്ന വ്യക്തികള്‍. അവരുടെ ചിരിയും സംസാരവും നടപ്പുമൊക്കെ പൂവിതളുകള്‍ പോലെ മനോഹരവും മൃദുലവുമായിരിക്കും. അത്തരക്കാരെ കാണുന്നത് പോലും അകം കുളി
ര്‍ക്കുന്ന കാഴ്ചയാണ്. കസ്തൂരിമാനെപ്പോലെയാണ് ഈ പെരുമാറ്റ സുഗന്ധമുള്ള വ്യക്തികള്‍. അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇടപെടുന്ന ഇടങ്ങളിലൊക്കെ ആനന്ദത്തിന്റെ ഒരു തുള്ളി അവശേഷിപ്പിച്ചുകൊണ്ടാവും അവരുടെ മടക്കം. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് മനം മയക്കുന്ന ഇത്തരം വ്യക്തികളായിത്തീരാന്‍ ആരും ഒരു
വേള ആഗ്രഹിച്ചുപോകും. 'എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോയി' എന്ന ആത്മവിചാരണക്കും പലപ്പോഴുമത് നിമിത്തമാകാറുണ്ട്.

വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ടിക്കറ്റ് ക്യൂവില്‍ തള്ളിക്കയറുന്ന മാന്യ വേഷധാരികളെക്കണ്ടിട്ടില്ലേ. ആരാധനാലയത്തിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടിട്ടില്ലേ. സ്ഥലകാലബോധമില്ലാതെയും പെരുമാറ്റ മര്യാദകള്‍ മാനിക്കാതെയുമുള്ള ഇത്തരം പ്രവൃത്തികള്‍ ആളുകളില്‍ വെറുപ്പേ ഉളവാക്കൂ.
പ്രതിഭാശാലികളേക്കാള്‍ പോലും പലപ്പോഴും സമൂഹത്തില്‍ ആദരിക്കപ്പെടുക നല്ല പെരുമാറ്റത്തിനുടമകളായിരിക്കും. കാരണം കഴിവുകളിലധികവും ജന്മനാ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നല്ല പെരുമാറ്റം അങ്ങിനെയല്ല. ഓന്നൊന്നായി പടുത്തുയര്‍ത്തേണ്ടതാണ്. കണ്ടും കേട്ടും ഉന്നതമായി ചിന്തിച്ചും പടുത്തുയര്‍ത്തേണ്ടത്. സമാനമാണ് മോശം പെരുമാറ്റത്തിന്റെയും അവസ്ഥ. ആരും മോശക്കാരായല്ല ജനിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ മോശം വ്യക്തിയായി മാറുന്നതുമല്ല. മനസ്സാക്ഷിയെ ഹനിക്കുന്ന നൂറുനൂറ് ചെറു തെറ്റുകളിലൂടെയാണ് ഒരാള്‍ മോശം സ്വഭാവത്തിനുടമായാകുന്നത്. പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍ ഒന്നിനുമീതെ ഒന്നായി ഹൃദയത്തില്‍ നിറയുമ്പോഴാണ് ആളുകള്‍ പരുക്കനാകുന്നതും പ്രവൃത്തിയും പെരുമാറ്റവും ദുഷിക്കുന്നതും.

കൃത്രിമമായ ഉപചാരമര്യദകള്‍ പഠിക്കാന്‍ ആളുകള്‍ ഏറെ പണവും സമയവും ചെലവഴിക്കുന്ന കാലമാണിത്. അത് പഠിപ്പിച്ചുകൊടുക്കാന്‍ വലിയ ഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഉപചാരവാക്കുകള്‍ പഠിപ്പിക്കുന്നതിലും ശരീരഭാഷ പരിഷ്‌കരിക്കുന്നതിലും ഒതുങ്ങുന്നത്ര ഉപരിതല സ്പര്‍ശിയാണ്
പലപ്പോഴും അവ. പക്ഷേ പെരുമാറ്റം ഇത്തരം കൃത്രിമത്വങ്ങള്‍ക്ക് വഴങ്ങാറില്ല എന്നതാണ് വാസ്തവം. പഌസും പെര്‍ഫ്യൂമും പൗഡറുമൊന്നും പ്രയോജനപ്പെടില്ലെന്ന് സാരം. കാരണം അറിയാതെ അത് പുറത്തുചാടിപ്പോവും. വ്യത്യസ്തരായിരിക്കാന്‍ വേണ്ടി കോപ്രായങ്ങള്‍ കാണിക്കുന്ന ചിലയാളുകളുണ്ട്. നടപ്പിലും സംസാരത്തിലും ചിരിയിലുമൊക്കെ അടിമുടി കൃത്രിമത്വം അണിഞ്ഞ് നടക്കുന്നവര്‍. യഥാര്‍ത്ഥത്തില്‍ നല്ല പെരുമാറ്റത്തോളം മികച്ച വ്യത്യസ്തത വേറെയില്ല. ആഴത്തിലുള്ള അറിവില്‍ നിന്നാണ് മാന്യമായ പെരുമാറ്റമുണ്ടാകുന്നത്. ഏത് അന്തരീക്ഷത്തെയും അത് മധുരിതമാക്കും.

ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യതകൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം. നല്ല പെരുമാറ്റമോ സാമൂഹിക ഇടപാടുകളിലെ ലൂബ്രിക്കന്റും. നടപ്പും സംസാരവും ചിരിയും നോട്ടവുമൊക്കെയതില്‍ പെടും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാവരുത് എന്നതാണവയ്ക്കല്ലാം ബാധകമായ പൊതുപ്രമാണം. ഓരോരുത്തരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ച് പെരുമാറാന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാകുമെന്നതുകൊണ്ടാണത്. പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ അലിഖിത സാമൂഹിക നിയമങ്ങള്‍ക്കും പിന്നിലുള്ളതും ഈ തത്വം തന്നെയാണ്. പെരുമാറ്റ മര്യദകള്‍ പാലിക്കലും പരിഷ്‌കരിക്കലും സമൂഹാംഗങ്ങളെന്ന നിലക്ക് വ്യക്തികളുടെ ബാധ്യതയാണ്. കുറച്ച് ക്ഷമയും അല്‍പം കോമണ്‍ സെന്‍സുമേ അതിന് വേണ്ടൂ.

ആളുകളില്‍ നിന്ന് ഒരിക്കലും അഹങ്കാരത്തോടെ മുഖം തിരിച്ച് കളയാതിരിക്കുക. പകരം പുഞ്ചിരിയോടെ അവരെ സമീപിക്കുക. നടത്തത്തിലും വാഹനമോടിക്കുന്നതിലും എന്നും മിതത്വം പാലിക്കുക.
സംസാരത്തില്‍ സദാ എളിമ നിലനിര്‍ത്തുക. ജലം പോലെ താഴ്മയുള്ളവരാകുക എന്നാണ് ലാവോത്സു പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് അരോചകമാവുന്നത്ര ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക
. പൊതുസ്ഥലത്തെ ചിരിയും തര്‍ക്ക
വിതര്‍ക്കങ്ങളും മൊബൈല്‍സംസാരവുമൊക്കെ മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തുക. എതിര്‍ ലിംഗക്കാരുടെ ശരീരഭാഗങ്ങളിലേക്ക് തുളച്ചുകയറുന്ന തരം ലേസര്‍ നോട്ടങ്ങള്‍ ഒഴിവാക്കുക. ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതും പൊതുസ്ഥലത്ത് തുപ്പുകയും പുകവലിക്കുകയുമൊക്കെ ചെയ്യു
ന്നതും മോശം പെരുമാറ്റത്തിന്റെ ഗണത്തിലാണ് സമൂഹം പരിഗണിക്കുക.സ്വാതന്ത്ര്യത്തിന്റെയോ അവകാശത്തിന്റെയോ ന്യായത്തിലത് വെളുപ്പിക്കാനാവില്ല.

ജാഢയും പൊങ്ങച്ചവും ധാര്‍ഷ്ഠ്യവുമല്ല, നല്ലപെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക. സൗഹൃദം, സംരക്ഷണം, പിന്തുണ, ധനം, പ്രശസ്തി, സന്തോഷം അങ്ങിനെ മനുഷ്യന്‍ വിലമതിക്കുന്ന എല്ലാ നേട്ടങ്ങളിലേക്കുമുള്ള വാതിലാണത്.എന്നാല്‍ മോശം പെരുമാറ്റമോ? അത് ഭീരുവിന്റെ ശക്തിപ്രകടനമാണെന്നാണ്
എറിക് ഹോഫ്മാന്‍ പറയുന്നത്.





4 comments:

  1. ജാഢയും പൊങ്ങച്ചവും ധാര്‍ഷ്ഠ്യവുമല്ല, നല്ലപെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക. സൗഹൃദം, സംരക്ഷണം, പിന്തുണ, ധനം, പ്രശസ്തി, സന്തോഷം അങ്ങിനെ മനുഷ്യന്‍ വിലമതിക്കുന്ന എല്ലാ നേട്ടങ്ങളിലേക്കുമുള്ള വാതിലാണത്.

    ReplyDelete
  2. ബ്ലോഗ്‌ അസ്സലായിരിക്കുന്നു. തെളിഞ്ഞതും,ആകര്‍ഷണീയമായതും.
    മ്മളെ ജീവിതത്തില്‍ ഇതൊക്കെ ഉണ്ടല്ലോലെ?

    ReplyDelete