Wednesday, November 18, 2015

വെറുക്കാതിരിക്കാന്‍ പഠിക്കാം

വെറുപ്പ്  മുറിവേല്‍പ്പിക്കുക, വെറുക്കപ്പെടുന്നവനേക്കാള്‍ വെറുക്കുന്നവനെ തന്നെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യം. 
ഒരിക്കലൊരു ക്ളാസില്‍ ടീച്ചര്‍ കുട്ടികളെ പുതിയൊരു കളി പഠിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. 
"നാളെ വരുമ്പോള്‍ എല്ലാവരും ഓരോ പ്ളാസ്റ്റിക് സഞ്ചി കൊണ്ടുവരണം"-ടീച്ചര്‍ പറഞ്ഞു. 
"എന്നിട്ട് ആ സഞ്ചിയില്‍ നിങ്ങള്‍ക്ക് ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെയൊക്കെ പേരെഴുതിയ ഉരുളക്കിഴങ്ങുകള്‍ വെക്കണം - എത്ര പേരോട് ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകള്‍!-ടീച്ചര്‍ തുടര്‍ന്നു. കുട്ടികള്‍ ആകാംക്ഷയോടെ നിര്‍ദേശങ്ങള്‍ കേട്ടിരുന്നു. 
"എന്നിട്ട് ഉരുളക്കിഴങ്ങിട്ട ആ സഞ്ചി വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങള്‍ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ കൊണ്ടുപോകണം, എന്താ സമ്മതമല്ളേ-ടീച്ചര്‍ ചോദിച്ചു.  
കുട്ടികള്‍ക്കും പുതിയ കളി ഇഷ്ടമായി. 

സ്കൂള്‍ കഴിഞ്ഞ് വീട്ടിലത്തെിയ കുട്ടികള്‍ അവര്‍ക്ക ്ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച് കിഴങ്ങുകള്‍ സഞ്ചിയിലാക്കി. 
പിന്നെ ആ സഞ്ചിയുമായായി എല്ലായിടത്തും അവരുടെ നടത്തം. 
അങ്ങിനെ ടീച്ചര്‍ പറഞ്ഞ പ്രകാരം ഒടുവില്‍ കളിതീരുന്ന ദിവസമത്തെി. 
ക്ളാസിലത്തെിയ കുട്ടികളോട് ടീച്ചര്‍ പറഞ്ഞു- "ദേഷ്യമുള്ളവരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്‍്റെ അനുഭവങ്ങള്‍ പറയൂ. 
കുട്ടികളോരോരുത്തരും അവരവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. 
കൂടുതല്‍ ആളുകളോട് ദേഷ്യമുണ്ടായതിനാല്‍ കുറേയേറെ കിഴങ്ങുകള്‍ കൊണ്ടുനടക്കേണ്ടി വന്നതിനാല്‍ യാത്രകളില്‍ സഞ്ചിയുടെ ഭാരം അസഹനീയമായിത്തോന്നിയതായി ചിലര്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ കിഴങ്ങുകള്‍ ചീഞ്ഞുതുടങ്ങിയതായി കുട്ടികളെല്ലാവരും പരാതിപ്പെട്ടു. അതോടെ കിഴങ്ങുകളുടെ ദുര്‍ഗന്ധവും വലിയ പ്രയാസമുണ്ടാക്കി-കുട്ടികളെല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെട്ടു. ചീഞളിഞ്ഞ ഉരുളക്കിഴങ്ങ് സഞ്ചിയും തൂക്കി കൊണ്ടുനടക്കേണ്ടി വന്നത് കാരണം ജീവിതം തന്നെ വലിയ കഷ്ടപ്പാടിലായതായും കുട്ടികളെല്ലാവരും പറഞ്ഞു.
 അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: "കുഞ്ഞുങ്ങളേ, ആളുകളോടുള്ള വെറുപ്പ് നമ്മുടെ മനസ്സുകളില്‍ സൂക്ഷിക്കുമ്പോള്‍ സംഭവിക്കുന്നതും ഇത് തന്നെയാണ്. അത് നിങ്ങള്‍ എവിടെ പോകുമ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. അത് മനസ്സിന് വലിയ ഭാരമുണ്ടാക്കും. ദിവസങ്ങള്‍ കഴിയുന്തോറും  മറ്റുള്ളവരോടുള്ള ദേഷ്യവും വെറുപ്പും പകയുമൊക്കെ മനസ്സിലിരുന്ന് ചീഞ്ഞളിഞ്ഞ് ഹൃദയത്തെ ദുര്‍ഗന്ധപൂരിതമാക്കും .  വെറും രണ്ടാഴ്ച്ച ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ നിങ്ങള്‍ക്ക് കൂടെക്കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മറ്റുള്ളവരോടുള്ള വെറുപ്പ് ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങിനെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും!!!

വെറുപ്പിനെ വെറുപ്പുകൊണ്ട് അകറ്റാന്‍ കഴിയില്ല, സ്നേഹം കൊണ്ടേ കഴിയൂ- മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

 (ആശയത്തിന് വാട്സ്ആപ്പിലെ അജ്ഞാതനോട് കടപ്പാട്)

Wednesday, November 11, 2015

കരിയറില്‍ വിജയിക്കാന്‍ എട്ട് വഴികള്‍


  1.  രാവിലെ നേരത്തേ എഴുന്നേല്‍ക്കുക. ഊര്‍ജ്ജസ്വലമായി ദിവസം തുടങ്ങാന്‍ അത് സഹായിക്കും. അപ്പോള്‍ ചിന്തകള്‍ വ്യക്തവും നവീനവുമാവും. 
  2. നിങ്ങളൊരു സംഘത്തെ നയിക്കുന്നയാളാണെങ്കില്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും വിഭജിച്ചുനല്‍കുക. കൂടെ ജോലി ചെയ്യുന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നിങ്ങളുടെ ജോലി ഭാരം കുറയ്ക്കാനും അത് സഹായിക്കും.
  3. എപ്പോഴും ഒരു മാര്‍ഗദര്‍ശകന്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അദ്ദേഹവുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുകയും ഉപദേശങ്ങള്‍ തേടുകയും വേണം. 
  4. സദാ ജിജ്ഞാസ നിലനിര്‍ത്തുക. അത് അവസരങ്ങളും സാധ്യതകളും തുറന്നുതരും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും പുതിയ അറിവുകള്‍ തേടുകയും ചെയ്യുക. 
  5. നല്ല കേള്‍വിക്കാരനാവുക. സംഘാങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവസാന തീരുമാനം രൂപപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുക. 
  6. ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കുക. അവയില്‍ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടാവണം. അവ നേടിയെടുക്കാന്‍ ആസൂത്രണവും നടത്തണം. 
  7. ധൈര്യമാണെല്ലാം. ലക്ഷ്യം നേടുന്നത് വരെ ധൈര്യപൂര്‍വം പരിശ്രമിച്ചുകൊണ്ടേയിരിക്കുക.
  8. കഴിയുന്നത്ര വേഗം 'നോ' എന്ന വാക്കുമായി സൗഹാര്‍ദത്തിലാവുക. വേണ്ടിടത്ത് 'നോ' പറയാന്‍ ഒരിക്കലും മടിക്കരുത്. നിരന്തരപരിശീലനത്തിലൂടെയേ ഇത് സാധ്യമാവൂ. 


Tuesday, November 10, 2015

അധികാരം വിനയം നിറക്കട്ടെ...

ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഖലീഫയായ ഉമര്‍ ഒരിക്കല്‍ ജനങ്ങളുമായി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ സദസ്യരില്‍ ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു. ഖലീഫ, താങ്കളോട്‌ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്‌. ചോദിക്കൂ-ഖലീഫ പറഞ്ഞു. ഉമറേ ഞങ്ങള്‍ക്കെല്ലാം കിട്ടിയ തുണിയുടെ ഇരട്ടിയോളം തുണിയുപയോഗിച്ചാണല്ലോ താങ്കള്‍ വസ്‌ത്രം തുന്നിയിരിക്കുന്നത്‌. താങ്കള്‍ അനീതിയാണ്‌ ചെയ്‌തിരിക്കുന്നതെങ്കില്‍ താങ്കളുടെ ഉപദേശം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ട്‌-അയാള്‍ പറഞ്ഞു. വസ്‌ത്രത്തിന്‌ കടുത്ത ക്ഷാമം അനുഭവിക്കുന്ന കാലമായിരുന്നു അത്‌. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ നിശ്ചിത അളവ്‌ തുണി ജനങ്ങള്‍ക്ക്‌ റേഷനായാണ്‌ നല്‍കിയിരുന്നത്‌. സാധാരണയില്‍ കവിഞ്ഞ നീളമുള്ള വസ്‌ത്രം ഖലീഫ ധരിച്ചത്‌ കണ്ടപ്പോള്‍ സ്വാഭാവികമായുണ്ടായ സംശയമാണ്‌ അയാളെക്കൊണ്ടങ്ങിനെ ചോദിപ്പിച്ചത്‌. 

അപ്പോള്‍ ഉമര്‍ സദസ്യരോട്‌ ചോദിച്ചു-ഇനി സത്യത്തില്‍ ഞാന്‍ രണ്ടുപേരുടെ തുണി എടുത്തിരുന്നെങ്കിലോ? ഇതുകേട്ട സദസ്യരിലൊരാള്‍ എഴുന്നേറ്റ്‌ വാളൂരിക്കൊണ്ട്‌ പറഞ്ഞു-എങ്കിലീ വാളുകൊണ്ട്‌ ഞാന്‍ താങ്കളുടെ തലയെടുക്കുമായിരുന്നു. അതുകേട്ട ഉമര്‍ ചോദിച്ചു-നിങ്ങള്‍ ആരോടാണ്‌ സംസാരിക്കുന്നതെന്നറിയുമോ? തീര്‍ച്ചയായും, ഖലീഫയായ ഉമറിനോടു തന്നെ-അയാള്‍ സംശയലേശമന്യേ പറഞ്ഞു. 
ഇതു കേട്ട ഉമറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു- എന്റെ പക്കല്‍ നിന്നുണ്ടാകാവുന്ന തെറ്റുകളെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവരെ എന്റെ സമൂഹത്തില്‍ നിലനിര്‍ത്തിയ അല്ലാഹുവേ നിനക്ക്‌ നന്ദി. എന്നിട്ടദ്ദേഹം നന്ദി സൂചകമായി സാംഷ്ടാംഗ പ്രണാമം നടത്തിയ ശേഷം പ്രസംഗം തുടര്‍ന്നു.
'അധികാരം ആളുകളെയും സംഘങ്ങളെയും ദുഷിപ്പിക്കും, പരമാധികാരം പരമമായും ദുഷിപ്പിക്കും' എന്ന ചൊല്ല്‌ നാം പലപ്പോഴും ഉദ്ധരിക്കാറുണ്ട്‌. നിത്യജീവിതത്തില്‍ ഒട്ടേറെ തവണ പലരുമത്‌ അനുഭവിച്ചിട്ടുമുണ്ടാകും. എന്നാല്‍ അങ്ങിനെയല്ലാത്തവരും ചരിത്രത്തിലുണ്ടായിട്ടുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഇത്തരം ചിത്രങ്ങള്‍. ചോദ്യങ്ങളെ പേടിക്കുകയും അവയോട്‌ അസഹിഷ്‌ണുത തോന്നുകയും ചെയ്യുന്ന ആ നിമിഷം മനസ്സിലാക്കുക, അധികാരം നിങ്ങളെ ദുഷിപ്പിച്ച്‌ തുടങ്ങിയെന്ന്‌... 


മറുപടി പറയാതെ ഉടന്‍ ഖലീഫ മകനെ വിളിക്കുകയായിരുന്നു. സദസ്സില്‍ എഴുന്നേറ്റ്‌ നിന്ന മകന്‍ പറഞ്ഞു-എനിക്ക്‌ ലഭിച്ച തുണി ഞാന്‍ ഉപ്പയ്‌ക്ക്‌ നല്‍കിയിരുന്നു. അതുകൂടി ചേര്‍ത്താണ്‌ ഉപ്പ കുപ്പായം തുന്നിയത്‌. മകന്റെ മറുപടിയില്‍ ചോദിച്ചയാള്‍ക്കും സദസ്സിനും സത്യം ബോധ്യപ്പെട്ടു.