Tuesday, June 14, 2011

നല്ല പെരുമാറ്റം നേട്ടങ്ങളിലേക്കുള്ള വാതില്‍

നല്ലവരോട് ഞാന്‍
നല്ലപോലെ പെരുമാറുന്നു.
നല്ലവരല്ലാത്തവരോടും ഞാന്‍
നല്ലപോലെ പെരുമാറുന്നു.
ഇപ്രകാരം എനിക്ക് നന്മ ലഭിക്കുന്നു
ലാവോത്സു

സുഗന്ധം പരത്തുന്ന മനോഹരമായ ഉദ്യാന പുഷ്പങ്ങള്‍ പോലെയാണ് നന്നായി പെരുമാറുന്ന വ്യക്തികള്‍. അവരുടെ ചിരിയും സംസാരവും നടപ്പുമൊക്കെ പൂവിതളുകള്‍ പോലെ മനോഹരവും മൃദുലവുമായിരിക്കും. അത്തരക്കാരെ കാണുന്നത് പോലും അകം കുളി
ര്‍ക്കുന്ന കാഴ്ചയാണ്. കസ്തൂരിമാനെപ്പോലെയാണ് ഈ പെരുമാറ്റ സുഗന്ധമുള്ള വ്യക്തികള്‍. അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇടപെടുന്ന ഇടങ്ങളിലൊക്കെ ആനന്ദത്തിന്റെ ഒരു തുള്ളി അവശേഷിപ്പിച്ചുകൊണ്ടാവും അവരുടെ മടക്കം. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് മനം മയക്കുന്ന ഇത്തരം വ്യക്തികളായിത്തീരാന്‍ ആരും ഒരു
വേള ആഗ്രഹിച്ചുപോകും. 'എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോയി' എന്ന ആത്മവിചാരണക്കും പലപ്പോഴുമത് നിമിത്തമാകാറുണ്ട്.

വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ടിക്കറ്റ് ക്യൂവില്‍ തള്ളിക്കയറുന്ന മാന്യ വേഷധാരികളെക്കണ്ടിട്ടില്ലേ. ആരാധനാലയത്തിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടിട്ടില്ലേ. സ്ഥലകാലബോധമില്ലാതെയും പെരുമാറ്റ മര്യാദകള്‍ മാനിക്കാതെയുമുള്ള ഇത്തരം പ്രവൃത്തികള്‍ ആളുകളില്‍ വെറുപ്പേ ഉളവാക്കൂ.
പ്രതിഭാശാലികളേക്കാള്‍ പോലും പലപ്പോഴും സമൂഹത്തില്‍ ആദരിക്കപ്പെടുക നല്ല പെരുമാറ്റത്തിനുടമകളായിരിക്കും. കാരണം കഴിവുകളിലധികവും ജന്മനാ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നല്ല പെരുമാറ്റം അങ്ങിനെയല്ല. ഓന്നൊന്നായി പടുത്തുയര്‍ത്തേണ്ടതാണ്. കണ്ടും കേട്ടും ഉന്നതമായി ചിന്തിച്ചും പടുത്തുയര്‍ത്തേണ്ടത്. സമാനമാണ് മോശം പെരുമാറ്റത്തിന്റെയും അവസ്ഥ. ആരും മോശക്കാരായല്ല ജനിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ മോശം വ്യക്തിയായി മാറുന്നതുമല്ല. മനസ്സാക്ഷിയെ ഹനിക്കുന്ന നൂറുനൂറ് ചെറു തെറ്റുകളിലൂടെയാണ് ഒരാള്‍ മോശം സ്വഭാവത്തിനുടമായാകുന്നത്. പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍ ഒന്നിനുമീതെ ഒന്നായി ഹൃദയത്തില്‍ നിറയുമ്പോഴാണ് ആളുകള്‍ പരുക്കനാകുന്നതും പ്രവൃത്തിയും പെരുമാറ്റവും ദുഷിക്കുന്നതും.

കൃത്രിമമായ ഉപചാരമര്യദകള്‍ പഠിക്കാന്‍ ആളുകള്‍ ഏറെ പണവും സമയവും ചെലവഴിക്കുന്ന കാലമാണിത്. അത് പഠിപ്പിച്ചുകൊടുക്കാന്‍ വലിയ ഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഉപചാരവാക്കുകള്‍ പഠിപ്പിക്കുന്നതിലും ശരീരഭാഷ പരിഷ്‌കരിക്കുന്നതിലും ഒതുങ്ങുന്നത്ര ഉപരിതല സ്പര്‍ശിയാണ്
പലപ്പോഴും അവ. പക്ഷേ പെരുമാറ്റം ഇത്തരം കൃത്രിമത്വങ്ങള്‍ക്ക് വഴങ്ങാറില്ല എന്നതാണ് വാസ്തവം. പഌസും പെര്‍ഫ്യൂമും പൗഡറുമൊന്നും പ്രയോജനപ്പെടില്ലെന്ന് സാരം. കാരണം അറിയാതെ അത് പുറത്തുചാടിപ്പോവും. വ്യത്യസ്തരായിരിക്കാന്‍ വേണ്ടി കോപ്രായങ്ങള്‍ കാണിക്കുന്ന ചിലയാളുകളുണ്ട്. നടപ്പിലും സംസാരത്തിലും ചിരിയിലുമൊക്കെ അടിമുടി കൃത്രിമത്വം അണിഞ്ഞ് നടക്കുന്നവര്‍. യഥാര്‍ത്ഥത്തില്‍ നല്ല പെരുമാറ്റത്തോളം മികച്ച വ്യത്യസ്തത വേറെയില്ല. ആഴത്തിലുള്ള അറിവില്‍ നിന്നാണ് മാന്യമായ പെരുമാറ്റമുണ്ടാകുന്നത്. ഏത് അന്തരീക്ഷത്തെയും അത് മധുരിതമാക്കും.

ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യതകൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം. നല്ല പെരുമാറ്റമോ സാമൂഹിക ഇടപാടുകളിലെ ലൂബ്രിക്കന്റും. നടപ്പും സംസാരവും ചിരിയും നോട്ടവുമൊക്കെയതില്‍ പെടും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാവരുത് എന്നതാണവയ്ക്കല്ലാം ബാധകമായ പൊതുപ്രമാണം. ഓരോരുത്തരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ച് പെരുമാറാന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാകുമെന്നതുകൊണ്ടാണത്. പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ അലിഖിത സാമൂഹിക നിയമങ്ങള്‍ക്കും പിന്നിലുള്ളതും ഈ തത്വം തന്നെയാണ്. പെരുമാറ്റ മര്യദകള്‍ പാലിക്കലും പരിഷ്‌കരിക്കലും സമൂഹാംഗങ്ങളെന്ന നിലക്ക് വ്യക്തികളുടെ ബാധ്യതയാണ്. കുറച്ച് ക്ഷമയും അല്‍പം കോമണ്‍ സെന്‍സുമേ അതിന് വേണ്ടൂ.

ആളുകളില്‍ നിന്ന് ഒരിക്കലും അഹങ്കാരത്തോടെ മുഖം തിരിച്ച് കളയാതിരിക്കുക. പകരം പുഞ്ചിരിയോടെ അവരെ സമീപിക്കുക. നടത്തത്തിലും വാഹനമോടിക്കുന്നതിലും എന്നും മിതത്വം പാലിക്കുക.
സംസാരത്തില്‍ സദാ എളിമ നിലനിര്‍ത്തുക. ജലം പോലെ താഴ്മയുള്ളവരാകുക എന്നാണ് ലാവോത്സു പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് അരോചകമാവുന്നത്ര ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക
. പൊതുസ്ഥലത്തെ ചിരിയും തര്‍ക്ക
വിതര്‍ക്കങ്ങളും മൊബൈല്‍സംസാരവുമൊക്കെ മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തുക. എതിര്‍ ലിംഗക്കാരുടെ ശരീരഭാഗങ്ങളിലേക്ക് തുളച്ചുകയറുന്ന തരം ലേസര്‍ നോട്ടങ്ങള്‍ ഒഴിവാക്കുക. ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതും പൊതുസ്ഥലത്ത് തുപ്പുകയും പുകവലിക്കുകയുമൊക്കെ ചെയ്യു
ന്നതും മോശം പെരുമാറ്റത്തിന്റെ ഗണത്തിലാണ് സമൂഹം പരിഗണിക്കുക.സ്വാതന്ത്ര്യത്തിന്റെയോ അവകാശത്തിന്റെയോ ന്യായത്തിലത് വെളുപ്പിക്കാനാവില്ല.

ജാഢയും പൊങ്ങച്ചവും ധാര്‍ഷ്ഠ്യവുമല്ല, നല്ലപെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക. സൗഹൃദം, സംരക്ഷണം, പിന്തുണ, ധനം, പ്രശസ്തി, സന്തോഷം അങ്ങിനെ മനുഷ്യന്‍ വിലമതിക്കുന്ന എല്ലാ നേട്ടങ്ങളിലേക്കുമുള്ള വാതിലാണത്.എന്നാല്‍ മോശം പെരുമാറ്റമോ? അത് ഭീരുവിന്റെ ശക്തിപ്രകടനമാണെന്നാണ്
എറിക് ഹോഫ്മാന്‍ പറയുന്നത്.





Thursday, June 2, 2011

പരദൂഷണം: ആളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനം



ലോകത്തിലെ പാതിജനങ്ങള്‍ക്ക് ചിലതൊക്കെ പറയാനുണ്ടാകും, പക്ഷേ അവര്‍ക്കതിന് കഴിയാറില്ല. മറുപാതിക്ക് ഒന്നും പറയാനുണ്ടാകില്ല, പക്ഷേ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും.
റോബര്‍ട്ട് ഫ്രോസ്റ്റ്

'എല്ലാവരും ചെയ്യും, പക്ഷേ ആരും അതേക്കുറിച്ച് സംസാരി
ക്കില്ല'2000 ല്‍ ഇറങ്ങിയ ഗോസിപ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ക്യാച്ച്‌വേഡാണിത്. ഗോസിപ്പും പരദൂഷണവും രണ്ടാണെന്ന് വാദമുണ്ടെങ്കിലും രണ്ടിന്റെയും പൊതുസവിശേഷത ആ വാചകത്തിലുണ്ട്. താനൊരു പരദൂഷകനോ ഗോസിപ്പുകാരനോ ആണെന്ന് ആരും സമ്മതിക്കില്ല, പക്ഷേ അത് പറയുന്ന കാര്യത്തിലോ എല്ലാവര്‍ക്കും നൂറുനാവുമാണ്. മനുഷ്യര്‍ക്കിടയിലെ ഇത്തരം
'വാ പോയ കോടാലികളെ'ക്കുറിച്ചാണ് റോബര്‍ട്ട് ഫ്രോസ്റ്റും ഗോസിപ്പ് എന്ന ചിത്രവുമൊക്കെ പറയുന്നത്.

മനുഷ്യന്റെ അതിപുരാതനായ ഒരു ദുശ്ശീലമാണ് ഈ പരദൂഷണപ്രവണത. അപരനെക്കുറിച്ചുള്ള ദുഷിച്ച വര്‍ത്തമാനമോ കിംവദന്തിയോ കേട്ടുകേള്‍വിയോ പ്രചരിപ്പിക്കലാണ
ത്. പലപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളായിരിക്കും ആ അലസഭാഷണത്തിന്റെ കാതല്‍. തെറ്റായ വിവരങ്ങളോ അപകീര്‍ത്തികരമായ കാര്യങ്ങളോ ആണ് അവയുടെ പൊതുസ്വഭാവം. രഹസ്യത്തിന്റെ ആടയാഭരണങ്ങളണിഞ്ഞാണ് പലപ്പോഴും അത് വിനിമയം ചെയ്യപ്പെടുക, കാതോട് കാതോരം. നാട്ടുവഴിയിലെ കലുങ്കും കല്യാണ വീടുകളുമൊക്കെയായിരുന്നു പണ്ട് പ്രധാന പരദൂഷണവേദികള്‍. മരണവീടുപോലും ഒഴിവാക്കാത്ത പരദൂഷണ പ്രൊഫഷണലുകളും പണ്ടേയുണ്ട് അക്കൂട്ടത്തില്‍. ഇന്ന് പരദൂഷണവും മോഡാണായിക്കഴിഞ്ഞു. മൊബൈലും ഇന്റര്‍നെറ്റും ചാറ്റിങ്ങുമൊക്കെയാണ് പരദൂഷകരുടെ പുതിയ താവളങ്ങള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ചാറ്റിങ് ചര്‍ച്ചകളും ഈമെയില്‍ ഫോര്‍വേഡുകളുമൊക്കെയായി പരദൂഷണം ദേശഭാഷാതിര്‍ത്തികള്‍ പോലും ഭേദിക്കുന്നു. സെലിബ്രിറ്റികളുടെ സ്വകാര്യ
ത വിറ്റ് ജീവിക്കുന്ന സ്ഥാപനവത്കൃത ഗോസിപ്പ് ഫാക്ടറികളും എമ്പാടുമുണ്ട്.
പരദൂഷണം വേഷമേതിട്ട് വന്നാലും അതിനോടുള്ള സമീപനമാണ് പ്രധാനം. കാരണം സ്വകാര്യതയും അഭിമാനവും ആരുടേതായാലും ഹനിക്കപ്പെടാന്‍ പാടില്ല. സീസറുടേതായാല്‍ പോലും. പരദൂഷണം ഒരു തരം ആക്രമണമാണ്. പറയപ്പെടുന്നയാളുടെ അസാന്നിധ്യത്തിലാണത് നടക്കുന്നത്. ഇരയാക്കപ്പെടുന്നയാള്‍ക്ക് പ്രതിരോധിക്കാന്‍ ഒരവസരവും നല്‍കാത്ത ഹീനമായ ആക്രമണം. അതുകൊണ്ടാണ് പരദൂഷണം സ്വന്തം സഹോദരന്റെ മൃതദേഹം ഭക്ഷിക്കുന്നത് പോലെ നീചമാണ് എന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചത്. മരിച്ചയാള്‍ക്ക് തന്റെ നേര്‍ക്കുള്ള ആക്രമണത്തെ തടയാനാവില്ലല്ലോ. ഉള്ളതല്ലേ പറയുന്നത് എന്നാണ് പല പരദൂഷകരുടെയും ന്യായവാദം. അതേ, ഉള്ളത് പറയല്‍ ത
ന്നെയാണ് പരദൂഷണം. ഇല്ലാത്തത് പറയല്‍ കളവാണല്ലോ. പറയപ്പെടുന്നയാള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണോ നിങ്ങള്‍ അയാളെക്കുറിച്ച് പറയുന്നത്? എങ്കിലത് പരദൂഷണം തന്നെയെന്നുറപ്പിക്കാം. ഇനി സര്‍ഗാത്മക വിമര്‍ശനമെന്നാണ് വാദമെങ്കില്‍ അറിയുക, സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും അയാളോടുതന്നെയാണ് പറയേണ്ടത്. രഹസ്യമായി, ഗുണകാംഷയോടെ.
അപ്പോളയാള്‍ക്കത് തിരുത്താനാവും.

പെണ്ണുങ്ങളാണ് പണ്ടേ പരദൂഷണത്തിന്റെ കുത്തകക്കാര്‍. പക്ഷേ പഠനങ്ങള്‍ പറയുന്നത് പുരുഷന്മാരും ഒട്ടും മോശമല്ലെന്നാണ്. പ്രായപ്രകാരം പറഞ്ഞാല്‍ പരദൂഷണത്തിന്റെ പവര്‍ഹൗസുകള്‍ കൗമാരക്കാരാണ്. കാരണം പീര്‍ഗ്രൂപ്പ് കത്തിയടിയില്‍ അധികവും പരദൂഷണമാണെന്നതുതന്നെ. കൗമാരക്കാര്‍ക്കിടയില്‍ നല്ലതോ ചീത്തയോ ആയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും തകര്‍ക്കുന്നതിലും ഈ പീര്‍ഗ്രൂപ്പ് പരദൂഷണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.
ആത്മാഭിമാനക്കുറവാണ് പരദൂഷണപ്രവണതയുടെ പ്രധാന പ്രേരണ. അതേസമയം തന്നെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ ഉപോത്പന്നവുമാണത്. എന്തെന്നാല്‍ ഞാനും നീയും നല്ലവര്‍, മറ്റവന്‍ ചീത്ത എന്ന കൂട്ടത്തിലില്ലാത്തയാളെ കൊച്ചാക്കുന്ന കൊച്ചുവര്‍ത്തമാനമാണല്ലോ നാം അപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല ഉള്ളിന്റെയുള്ളിലെ അസൂയയും അപകര്‍ഷവും കൂടിയാണ് പരദൂഷണം പറയുമ്പോള്‍ പുറത്തുവരുന്നത്.

ഇനി പരദൂഷണത്തിന്റെ പ്രത്യാഘാതം നോക്കൂ. അത് നശിപ്പിക്കുന്നത് മൂന്നുപേരെയാണ്. പരദൂഷണത്തിന് ഇരയാകുന്നയാളെ മാത്രമല്ല.
പറയുന്നയാളെയും, കേള്‍ക്കുന്നയാളെയും കൂടിയാണ്. അത് കുടും
ബങ്ങള്‍ തകര്‍ക്കും, വ്യക്തി ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകളുണ്ടാക്കും, ഹൃദയങ്ങളെ മുറിപ്പെടുത്തും. ഉറക്കമില്ലാത്ത രാത്രികളും ദുഖവുമൊക്കെ അത് സമ്മാനിക്കും. കത്താന്‍ തടിയില്ലെങ്കില്‍ തീ അണയുന്നതുപോലെ പരദൂഷണമില്ലെങ്കില്‍ ഏത് കലഹവും ശമിക്കുമെന്നാണ് ബൈബിള്‍ പറയുന്നത്. കൊലപാതകിയുടെ കത്തിയും പരദൂഷകന്റെ നാവും സഹോദരങ്ങളെ
ന്നപോലെയായതുകൊണ്ടാണ് പരദൂഷണം പാപവും ഹിംസയുമായി ഹൈന്ദവ, ജൈന ബുദ്ധമതങ്ങളൊക്കെ പരിഗണിക്കുന്നത്. പരദൂഷ
ണത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനശ്ശാസ്ത്രം പറയുന്നത് ഇങ്ങിനെയാണ്. മറ്റൊരാളെക്കുറിച്ച് കേള്‍ക്കുന്ന മോശമായ വാക്കുകള്‍ നമ്മുടെ അബോധമനസ്സില്‍ നിലനില്‍ക്കും. പിന്നീട് അയാളില്‍ നിന്ന് നല്ലത് കണ്ടാലോ കേട്ടാലോ പോലും പലപ്പോഴും നമ്മുടെ അന്തരംഗം അത് നിരാകരിക്കും. തെറ്റ് കണ്ടാലേ അത് നേരത്തേ കേട്ട മോശം വാക്കുകളോട് ചേര്‍ത്തുവെക്കും. മാത്രമല്ല അതിന് വീണ്ടും വീണ്ടും തെളിവുകള്‍ തേടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇനി നാം മോശമായി കാണുന്ന ഒരാ
ളോട് എങ്ങിനെയായിരിക്കും നമ്മുടെ പെരുമാറ്റം എന്നാലോചിച്ച് നോക്കൂ. തീര്‍ച്ചയായും നല്ലതായിരിക്കില്ല. മോശം പെരുമാറ്റം സദാ അനുഭവിക്കുന്ന അയാളുടെ നമ്മോടുള്ള പെരുമാറ്റമോ? അതും മോശമാകാതെ തരമില്ല. ബന്ധം നശിക്കുവാന്‍, പരസ്പരം ശത്രുക്കളാവാന്‍, വീണ്ടും വീണ്ടും പരസ്പരം പരദൂഷണം പറയാന്‍ ഇതില്‍പരം മറ്റെന്തുവേണം. പരദൂഷണത്തിന്റെ ചെറുവിത്ത് മുളപൊട്ടി വളര്‍ന്ന് വലുതായി കുഴപ്പങ്ങളുടെ കാര്‍മേഘങ്ങള്‍ തീര്‍ക്കുന്നതങ്ങിനെയാണ്. മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ആരും ഗോസിപ്പ് പറയാറില്ലെന്ന് ബട്രന്റ് റസ്സല്‍ പറഞ്ഞത് എത്ര ശരിയാണ്. പരസ്പരം അഭിമാനം സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്തരാണ്. അപ്പോഴേ മനുഷ്യ ബന്ധങ്ങള്‍ ഉന്നതമാവൂ.അതിനുള്ള നല്ല വഴി നല്ലത് മാത്രം പറയുക എന്നതാണ്, പറയാന്‍ ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കുക.

പരദൂഷണത്തിന്റെ മുറിവുകള്‍ വ്യക്തമാക്കുന്ന ഒരു കഥ പറഞ്ഞ് നിറുത്താം. രണ്ട് കൗമാരക്കാരികള്‍, ഇരുവരും ഉറ്റമിത്രങ്ങള്‍. ഒരിക്കല്‍ ചെറിയൊരു കാര്യത്തിന് ഇരുവരും പിണങ്ങി. പരസ്പരം ശത്രുതയായി. സുഹൃത്തിനെക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണം പറയലായി പിന്നെ ഇരുവരുടെയും പരിപാടി. നാളുകളേറെക്കഴിഞ്ഞ് ഒരു നാള്‍ ഇരുവരും പിണക്കം മാറി വീണ്ടും സുഹൃത്തുക്കളായി. പരസ്പരം പറഞ്ഞുകൂട്ടിയ പരദൂഷണങ്ങളോര്‍ത്ത് അപ്പോള്‍ അവര്‍ക്ക് പശ്ചാത്താപമായി. അങ്ങിനെ ഇരുവരും ഒരു ജ്ഞാനിയെക്കണ്ട് പരിഹാരമന്വേഷിച്ചു. അദ്ദേഹം ഇരുവര്‍ക്കും തൂവലുകള്‍ കൊണ്ട് നെയ്ത രണ്ട് പൂക്കൂടകള്‍ നല്‍കി. എന്നിട്ട് കാറ്റടിച്ചു വീശുന്ന തൊട്ടടുത്ത
കുന്നിന്‍ മുകളില്‍ പോയി കൂടയിലെ ഒരോ തൂവലുമെടുത്ത് കാറ്റില്‍ പറത്തി വിടാനാവശ്യപ്പെട്ടു. ഓരോ തൂവലും നിങ്ങള്‍ പറഞ്ഞ ഓരോ പരദൂഷണവുമാണെന്ന് കരുതുക, അദ്ദേഹം ഓര്‍മിപ്പിച്ചു. തൂവലുകളെല്ലാം തീരുമ്പോള്‍ തിരിച്ചുവരാനും. ഒടുവില്‍ തൂവലുകള്‍ തീര്‍ന്നപ്പോള്‍ എത്രമാത്രം പരദൂഷണങ്ങളാണ് തങ്ങള്‍ പറഞ്ഞതെന്നോര്‍ത്ത് ഇരുവരും കുണ്ഠിതപ്പെട്ട് ജ്ഞാനിയുടെയടുത്ത് മടങ്ങിയെത്തി. അദ്ദേഹം
പറഞ്ഞു, തീര്‍ന്നില്ല പരദൂഷണം വരുത്തിവെച്ച തകരാറുകള്‍ പരിഹരിക്കലാണ് ഇനി വേണ്ടത്. കുന്നിന്‍മുകളില്‍ പോയി കാറ്റത്ത് പാറിപ്പോയ മുഴുവന്‍ തൂവലുകളും കണ്ടെത്തി തിരികെക്കൊണ്ടുവന്ന് അവ പഴയ പൂക്കൂടയാക്കി മാറ്റുക. ഒന്നുപോലും നഷ്ടപ്പെടരുത്. കാരണം ഒരോ തൂവലും ഒരു പരദൂഷണമാണ്. മറ്റയാളെ മുറിപ്പെടുത്തിയ വാക്കുകള്‍. എല്ലാ തൂവലും തിരികെക്കിട്ടുമ്പോഴേ അവയുണ്ടാക്കിയ ക്ഷതങ്ങളും പൂര്‍ണമായും മായ്ക്കപ്പെടൂ.

Wednesday, June 1, 2011

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍




വിവാഹത്തിന് ഒരുങ്ങുന്ന ഒരു കാമുകനും കാമുകിക്കുമിടയിലെ പ്രണയ മധുരം നിറഞ്ഞ സംഭാഷണമാണിത്.

കാമുകന്‍: അതെ.... ഇനിയും വയ്യ... ഈ കാത്തിരിപ്പ്
കാമുകി: ഞാന്‍ നിന്നെ പിരിയണമെന്ന് നീ ആഗ്രഹിക്കുന്നോ?
കാമുകന്‍: ഒരിക്കലുമില്ല, അങ്ങിനെ ചിന്തിക്കാന്‍ കൂടി വയ്യ
കാമുകി: ശരിക്കും നീയെന്നെ പ്രേമിക്കുന്നുണ്ടോ?
കാമുകന്‍: തീര്‍ച്ചയായും. എല്ലായ്‌പ്പോഴും..
കാമുകി: നീ എന്നെ എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോ?
കാമുകന്‍: ഒരിക്കലുമില്ല, എന്താണ് നീ അങ്ങിനെ ചോദിക്കുന്നത്.
കാമുകി: നീയെന്നെ ചുംബിക്കുമോ?
കാമുകന്‍: ചോദിക്കാനുണ്ടോ. കിട്ടുന്ന ഏതവസരത്തിലും ഞാന്‍ നിന്നെ..
കാമുകി: നീ എന്നെ ഉപദ്രവിക്കുമോ
കാമുകന്‍: ഏയ് ഒരിക്കലുമില്ല. ഞാനത്തരക്കാരനേയല്ല.
കാമുകി: എനിക്ക് നിന്നെ വിശ്വസിക്കാമോ
കാമുകന്‍: എന്താ അങ്ങിനെ പറയുന്നേ
കാമുകി: പ്രിയപ്പെട്ടവനേ..

ഇനി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമുള്ള അവരുടെ സംഭാഷണം കേള്‍ക്കണോ? ഈ സംഭാഷണം തന്നെ താഴെ നിന്ന് മുകളിലേക്ക് വായിക്കുകയേ വേണ്ടൂ...

വാക്കുകളില്‍ നിന്ന് എത്രയെളുപ്പമാണ് പ്രണയ മധുരം ചോര്‍ന്ന് കലഹത്തിന്റെ ചവര്‍പ്പ് നിറയുന്നതെന്ന് കണ്ടില്ലേ. 'പ്രണയം അന്ധമാണ്, വിവാഹമാണ് അതിന് കാഴ്ച നല്‍കുന്നതെന്ന സാമുവല്‍ ലിച്ചന്‍ബര്‍ഗിന്റെ വാക്കുകളില്‍ അതിന്റെ പൊരുളുണ്ട്.
കലഹം പലവിധമുലകില്‍ സുലഭം എന്നപോലെ ദാമ്പത്യവും കലഹസമൃദ്ധമാണ്. കലഹിക്കാത്ത ദമ്പതികളെത്തേടിയാല്‍ ബുദ്ധ നിര്‍ദേശപ്രകാരം ആരും മരിക്കാത്ത വീട്ടില്‍ നിന്ന് കടുക് തേടിപ്പോയ അമ്മയുടെ അവസ്ഥയിലാകും നാം. അത്രമേല്‍ കലഹം മനുഷ്യസഹജമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍. വിവാഹത്തിന്റെ ആദ്യവര്‍ഷം പുരുഷന്‍ സംസാരിക്കും സ്ത്രീ കേള്‍ക്കും, രണ്ടാം വര്‍ഷം സ്ത്രീ സംസാരിക്കും പുരുഷന്‍ കേള്‍ക്കും, മൂന്നാം വര്‍ഷം ഇരുവരും സംസാരിക്കും നാട്ടുകാര്‍ കേള്‍ക്കും എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്.

ദാമ്പത്യം ഒരു കൂടിച്ചേരലാണ്. ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി ബല്യ ഒന്നാകുന്നത് പോലെയുള്ള ഒരു കൂടിച്ചേരല്‍. രണ്ട് വഴികളിലൊഴുകിയ പുഴകള്‍ ഒന്നായി ഒരു പുഴയാകുന്ന ആ പൊരുത്തത്തില്‍ തീര്‍ച്ചയായും ചു
ഴികളുണ്ടാവും. ഇളക്കവും ഇടര്‍ച്ചകളും ഇടക്കിടെയുണ്ടാകും. ചിലപ്പോള്‍ കലങ്ങിയും കലുഷമായും ഒഴുകും. അത് സ്വാഭാവികമാണ്. മുള്ളില്ലാത്ത മീന്‍ തേടുന്നത് പോലെ വ്യര്‍ത്ഥമാണ് വഴക്കുകളില്ലാത്ത ദാമ്പത്യത്തെ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതും.

യഥാര്‍ത്ഥത്തില്‍ വഴക്കിടാത്തവരെയാണ് പേടിക്കേണ്ടത്. സമൂഹത്തില്‍ അവര്‍ മാതൃകാ ദമ്പതികളായിരിക്കും. വിജയകരമായ ദാമ്പത്യത്തിന്റെ സില്‍വര്‍ ജൂബിലിയും അവര്‍ ആഘോഷിച്ചിട്ടുണ്ടായിരിക്കും. പക്ഷേ ഒരിക്കലും വഴക്കിടാത്ത ഇത്തരം ദമ്പതികളുടെ അവസ്ഥ അഗ്നിപര്‍വത സമാനമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. അഭിപ്രായ ഭിന്നതകളെ മൂടിവെക്കുമ്പോള്‍, ദേഷ്യം അടക്കിവെക്കുമ്പോള്‍ നമ്മുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്, ആയുസ്സാണ് കുറയുന്നത.് മനസ്സില്‍ വിദ്വേഷത്തിന്റെ അണകള്‍ കെട്ടുന്നവര്‍ പുറമേ ഏറെ അടുപ്പമുള്ളവരായി തോന്നാമെങ്കിലും ഏറെ അകലെയായിരിക്കും. വിദ്വേഷത്തിന്റെ വിരേചനമാണ് വഴക്കുകള്‍. കലഹം ശാരീരിക പീഡനമാകാത്തിടത്തോളം ആരോഗ്യകരമാണ്. അത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കും. വഴക്കുകള്‍ വഴക്കിട്ട് തന്നെ തീര്‍ക്കണം. ഈ വഴക്കുകള്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാനു
ള്ള അവസരങ്ങളുമാണ്. വഴക്കുണ്ടായാലേ വഴക്കമുണ്ടാവൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ.

പക്ഷേ വഴക്ക് മൂര്‍ച്ഛിക്കാതെയും കൈയ്യാങ്കളിയിലെത്താതെയും നോക്കണമെന്നുമാത്രം. ദാമ്പത്യത്തിലെ പിണക്കങ്ങളെ ഒരിക്കലും ഗുരുതരമാക്കരുത്. ദാമ്പത്യപ്പിണക്കങ്ങളെ സൗന്ദര്യപ്പിണക്കമെന്ന് പണ്ടേ വിളിക്കുന്നതിന് പിന്നിലെ യുക്തിയും അതാണ്. ദാമ്പത്യത്തിലെ വഴക്കുകളെ പര്‍വതീകരിക്കരുതെന്ന പാഠമാണ് ആ വിളിയിലുള്‍ച്ചേര്‍ന്നിരിക്കുന്നത്. വഴക്കിനെ വഴക്കായി ഉള്‍ക്കൊണ്ട് പരിഹരിക്കുന്നതിലാണ് ദമ്പതികള്‍ മിടുക്ക് കാണിക്കേണ്ടത്. അപ്പോള്‍ ദാമ്പത്യത്തിന്റെ മാറ്റും ദൃഢതയും കൂടും. പക്ഷേ ചെറുചെറു വഴക്കുകള്‍ പോലും വിവാഹമോചനത്തിലെത്തുകയാണിന്ന്. എന്തുകൊണ്ടാണിത്. വഴക്കിടുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പോലും ദമ്പതികള്‍ മറക്കുന്നതാണ് കാരണം. വഴക്കിടുന്നതിനുമുണ്ട് ചില പ്രോട്ടോക്കോളുകള്‍. ദാമ്പത്യത്തിലെ വഴക്ക് വഷളായാല്‍ അത്രയോറെ മോശവും മാരകവുമായ പോരാട്ടം വേറെയുണ്ടാകില്ല. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം ആദ്യ ഭാര്യയുമായുള്ളതായിരുന്നു' എന്ന് എക്കാലത്തെയും മഹാനായ ബോക്‌സിങ് ചാമ്പ്യന്‍ മു
ഹമ്മദാലി ക്‌ളേയെക്കൊണ്ട് പറയിപ്പിച്ചത് അതാണ്.
ദാമ്പത്യത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ചില തിരുത്തലുകള്‍ വേ
ണം.
ത്യ സുസ്ഥിരതയ്ക്ക് വേണ്ടത് അഗാധ സൗഹൃദമാണ്. ഭാര്യ, ഭര്‍ത്താവ് എന്നതരത്തിലുള്ള പദവികള്‍ ചിലപ്പോഴെങ്കിലും അ
തി
ന് തടസ്സമാകുന്നുണ്ട്. പകരം ഇണകളെന്ന നിലക്ക് പരസ്പരം സങ്കല്‍പിച്ചുനോക്കൂ. ഭരണാധികാരിയും ഭരണീയയും എന്ന ബന്ധത്തിന് പകരം വേണ്ടത് ഇണയും തുണയുമെന്ന ഹൃദയാടുപ്പമാണ്. ഇടതും വലതും ചെരിപ്പുകള്‍ പോലെ ഒന്നിച്ചു നി
ല്‍ക്കുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന ജൈവികതയാണ് ആണിലും പെണ്ണിലുമുള്ളത്.

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
  • വിയോജിപ്പും വിദ്വേഷവും അപ്പപ്പോള്‍ വഴക്കിട്ട് തീര്‍ക്കുക. വെച്ചുകൊണ്ടിരിക്കരുത്.
  • ഇണയുടെ വികാരങ്ങളോട് സഹിഷ്ണുത പുലര്‍ത്തുക, മികച്ച കേള്‍വിക്കാരനാവുക.
  • വഴക്കിടുമ്പോള്‍ ക്രൂരവും കഠിന വേദനയുണ്ടാക്കുന്നതുമായ വാക്കുകള്‍ ഉപയോഗിക്കരുത്.
  • അര്‍ത്ഥം അറിഞ്ഞേ വാക്കുകള്‍ ഉപയോഗിക്കാവൂ.
  • സംസാരം വിഷയത്തിലൊതുങ്ങി നില്‍ക്കണം, കാടുകയറരുത്.
  • ഒരു കാര്യത്തിന് ഒരു വഴക്ക് എന്ന നിബന്ധന പാലിക്കണം.
  • ഒന്നില്‍തുടങ്ങി ഒരായിരം കാര്യങ്ങള്‍ പറഞ്ഞ് അലമ്പാക്കരുത്.
  • വഴക്ക് 48 മണിക്കൂറിലധികം നീണ്ടുനില്‍ക്കരുത്.
  • വഴക്ക് തുടങ്ങിയാല്‍ തീര്‍ക്കണം, വാക്കൗട്ടും മൗനവും പാടില്ല.
  • വഴക്ക് തീര്‍ത്ത് സമ്മതിച്ചേ പിരിയാവൂ.
  • വഴക്കിനിടയിലേക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് കുടുംബാംഗങ്ങളെ വലിച്ചിഴക്കരുത്.
  • വഴക്കിടുമ്പോള്‍ പങ്കാളിയുടെ കൈപിടിക്കുക( വഴക്കിന്റെ ആഴം കുറയാനും തല്ല് കിട്ടാതിരിക്കാനും ഒരു പോലെ ഉപകരിക്കും)
  • വഴക്കിന്റെ ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ ഫൗള്‍ വിളിക്കുക.
  • വഴക്കിലെ തമാശകള്‍ ആസ്വദിക്കുക.