Showing posts with label simplicity. Show all posts
Showing posts with label simplicity. Show all posts

Monday, May 30, 2011

സുഖം, സ്വസ്ഥം, സുന്ദരം ലളിത ജീവിതം


ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദിനെ കാണാനെത്തിയതായിരുന്നു അനുചരന്‍ ഇബ്‌നുമസ്ഊദ്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന പ്രവാചകന്റെ പുറത്ത് നിറയെ ഈത്തപ്പനയോലയുടെ പാടുകള്‍ കണ്ട് അദ്ദേഹം ചോദിച്ചു. “പ്രവാ
ചകരേ ഞാന്‍ താങ്കള്‍ക്ക് മുന്തിയ തരം ഒരു കിടക്ക കൊണ്ടുവന്ന് തരട്ടേ?” പ്രവാചകന്‍ പറഞ്ഞു. “വേണ്ട ഇബ്‌നുമസ്ഊദ്, ഈ ലോകത്ത് എനിക്ക് എന്തിനാണവയൊക്കെ. അല്‍പനേരം മാത്രം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോകത്തെ ജീവിതമെന്നിരിക്കെ...”

ലാളിത്യത്തിന്റെ മഹത്തായ പാഠം തന്റെ ശിഷ്യന് പകര്‍ന്നു നല്‍കുകയായിരുന്നു പ്രവാചകന്‍. ഒപ്പം ജീവിതത്തിന്റെ ക്ഷണികതയും. ജീവിതം ലളിതമാണ്, അ
തിനെ സങ്കീര്‍ണമാക്കുന്നത് നാമാണ് എന്ന് കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം- എത്ര ലളിതമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതിരുകടന്ന ആഗ്രഹങ്ങളുടെ ആടയാഭരണങ്ങളണിയിച്ച് അവയെ സങ്കീര്‍ണമാക്കുന്നത് നാം തന്നെയാണ്. ആവശ്യത്തിനുള്ളത് എന്നതിനുപകരം കൂടുതല്‍, കൂടുതല്‍ എന്നതാണ് പുതിയ കാലത്തിന്റെ മുദ്രാവാക്യം. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേര് പോലും 'മോര്‍..' എന്നാണ്. എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെയും അത്യാഗ്രഹത്തിനുള്ളതില്ല എന്നാണ് മഹാത്മാഗാന്ധി പഠിപ്പിച്ചത്.

മനുഷ്യന്റെ പെരുകുന്ന ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിതസൗകര്യങ്ങളും വര്‍ധിക്കുകയാണ്. ജീവിതം എളുപ്പമാക്കാന്‍ കണ്ടെത്തുന്ന യന്ത്രസാമഗ്രികളും ഉപകരണങ്ങളും ആഗ്രഹങ്ങള്‍ പോലെ തന്നെ ജീവിതം സങ്കീര്‍ണമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മോഹങ്ങള്‍ സഫലീകരിക്കാനും ആഢംബരങ്ങള്‍ സ്വായത്തമാക്കാനുമുള്ള ചിലരുടെ പരക്കം പാച്ചില്‍ കണ്ടാല്‍ തോന്നും അവര്‍ എക്കാലവും ഇവിടെ ജീവിക്കാന്‍
പോകുകയാണെന്ന്. സൗകര്യങ്ങളൊരുക്കാനുള്ള ഈ നെട്ടോട്ടത്തില്‍ നഷ്ടമാകുന്നത് ഈ ഇത്തിരിപ്പോന്ന ജീവിതം തന്നെയാണ്.

സുഖവും സന്തോഷവും കണ്ടെത്താനാണ് മനുഷ്യന്‍ ഈ സങ്കീര്‍ണതകളില്‍ ജീവിതത്തെ കുരു
ക്കിയിടുന്നതെന്നതാണ് രസകരം. കൂടുതല്‍ പണം സമ്പാദിക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതും സൗകര്യങ്ങള്‍ ഒരുക്കുന്നതുമൊക്കെ ആത്യന്തികമായി സന്തോഷം ലക്ഷ്യം വെച്ചാണ്. പക്ഷേ അവ നല്‍കുന്നതോ? തിരക്കും അസ്വസ്ഥതയും മാനസിക പിരിമുറുക്കവും അസംതൃപ്തിയും മാത്രം. സന്തോഷത്തിന് വേണ്ടി എന്തിനാണിങ്ങനെ വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത് എന്നാണ് ബുദ്ധന്‍ ചോദിച്ചത്. നേരേ മൂക്കില്‍ പിടിക്കുക എന്നാല്‍ ആഢംബര പ്രേമം വെടിഞ്ഞ്
ലളിതമായി ജീവിക്കുക എന്നാണ്.

ലാളിത്യം സ്വാതന്ത്ര്യമാണ്. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളില്‍ നിന്നും അത് സ്വാതന്ത്ര്യമേകും. ഉപകരണങ്ങളുടെ അടിമത്വത്തില്‍ നിന്ന്
നമ്മുടെ ജീവിതം നാം തന്നെ സ്വന്തമാക്കലാണത്. ജീവിതത്തിന്റെ സൗന്ദര്യവും വിശുദ്ധിയും ലാളിത്യത്തിലാണ്. ആ
ര്‍ഭാടത്തിലല്ല. ജീവിതം ലളിതമാക്കുക എന്നാല്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയെന്നല്ല. മോശം ഭക്ഷണം കഴിക്കുകയോ
ദരിദ്രനായി ജീവിക്കുകയോ എന്നുമല്ല. അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് ജീവിക്കലാണത്. അതിരുകളില്ലാതെ പായുന്ന മോഹങ്ങള്‍ക്ക് മൂക്ക് കയറിടലാണത്.

ലാളിത്യത്തിലേക്കുള്ള വഴിയും വാഹനവുമാണ് മിതവ്യയം. പണം കൊണ്ട് വാങ്ങാനാവുന്നത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച് ജിവിക്കലാണത്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ ആവശ്യത്തിന് മാത്രമുള്ളതാവണം. പ്രകടനവും പൊങ്ങച്ചവും ഒഴിവാക്കണം. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കുന്ന ലോകത്ത് ആഢംബരവും ദുര്‍വ്യയവും ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല. ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത എത്രയെത്ര സാധനങ്ങള്‍ കൊണ്ടാണ് നമ്മുടെ വീടകങ്ങള്‍ നിറച്ചിരിക്കുന്നത്. അവ എന്ത് സന്തോഷമാണ് നല്‍കുന്നതെന്ന് ഒരിക്കലെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ. അവ അപഹരിക്കുന്നത് വീട്ടിലെ സ്ഥലം മാത്രമല്ല, മനസ്സിന്റെ വിശാലത കൂടിയാണ്. ഉള്ളുപൊള്ളയായ ജീവിതമാണതിന്റെ പ്രതിഫലം.

ലാളിത്യം ഒരു ദര്‍ശനവും സമഗ്രജീവിത രീതീയുമാണ്. ചിലവാക്കുന്ന പണത്തില്‍ മാത്രമല്ല
വാക്കിലും ചലനങ്ങളിലും പെരുമാറ്റത്തിലുമൊക്കെ ലാളിത്യം നിറയണം. ഉള്ളതില്‍ അധികമായി ഒന്നും പ്രകടിപ്പിക്കാ
തിരിക്കുക. വികാരമായാലും സമ്പത്തായാലും കഴിവായാലും. അപ്പോള്‍ എല്ലാത്തരം അഹന്തകളില്‍ നിന്നും മുക്തി നേടാ
നാവും. സമയമാണ് പണം എന്നാണ് പുതിയ കാലത്തിന്റെ പരസ്യ വാചകം. യാഥാര്‍ത്ഥത്തില്‍ സമയം പണത്തേക്കാള്‍
എത്രയോ മൂല്യമേറിയതാണ്. അതുള്‍കൊള്ളുമ്പോഴേ ലാളിത്യത്തിലേക്കുള്ള വഴിയും തെളിയൂ. ലാളിത്യം ജീവിതശൈലിയാകു
മ്പോള്‍ അനാവശ്യ ആഗ്രഹങ്ങളിലും ഉത്കണ്ഠകളിലും മനസ്സ് ചഞ്ചലപ്പെടില്ല. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമേ സമയം ചെലവഴിക്കൂ. ജീവിതത്തിന്റെ നിശ്ചലതയും ആന്തരിക സൗന്ദര്യവും അപ്പോള്‍ ആസ്വദിക്കാനാവും. ഉള്ളതില്‍ സമൃദ്ധി അനുഭവപ്പെടും. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേറെ അനുഭവങ്ങളും ബന്ധങ്ങളും സമ്പാദിക്കാന്‍ സമയം ചെലവഴിക്കാന്‍ അപ്പോള്‍ കഴിയും. ജീവിക്കുന്ന ചുറ്റുപാടിന് എന്തൊങ്കിലുമൊക്കെ നല്‍കാനും സമയം ലഭിക്കും.